Tuesday, 25 June 2013

ഗ്രഹണം

ജെന്നീ, വർഷങ്ങൾക്കു ശേഷം നീയോർമ്മയിൽ വന്നു നിറയുകയാണ്... ഡെല്ലിയിലെ ലാൽ ബഹദൂർ ശാസ്ത്രി കോളേജ് ഗ്രൌണ്ടിലെ പൂത്തുലഞ്ഞ ഗുൽമോഹർ മരത്തിന്‍റെ ചുവട്ടിൽ, നിറഞ്ഞ കണ്ണുകൾ പരസ്പരം മറയ്ക്കാൻ നമ്മൾ പാടുപെടുകയായിരുന്നു... ഇല്ലാത്ത കാരണം പറഞ്ഞു തിരിഞ്ഞു നോക്കാതെ ഞാൻ യാത്രയാവുമ്പോൾ റിയർവ്യൂ മിററിലൂടെ ഞാൻ കണ്ട നിന്‍റെ അവസാന ചിത്രം... അന്ന് എന്‍റെ നിറഞ്ഞ കണ്ണുകളിൽ കാഴ്ച അത്ര വ്യക്തമായിരുന്നില്ല... എന്നാൽ ഇന്ന് വർഷങ്ങളുടെ റിയർവ്യൂ മിററിലൂടെ നോക്കുമ്പോൾ ഓർമ്മകൾക്ക് മിഴിവേറുന്നു... 


എന്നും ഞാൻ ഇങ്ങനെയാണ്. പറയാനുദ്ദേശിക്കുന്ന കാര്യത്തിൽ നിന്നും എപ്പോഴും വ്യതിചലിച്ചു പോകുന്നു... വർഷങ്ങൾക്കു ശേഷം ഒരു പുസ്തകത്തിന്‌ മുമ്പിൽ ഇത്രയും സമയം ചിലവഴിക്കുന്നത് ഇന്നാണ്...മിഥുനമാസ മഴ കോരിച്ചൊരിയുന്ന ഒരു സന്ധ്യയിൽ എം ടിയുടെ "മഞ്ഞ്" എടുക്കണമെന്ന് ഉദ്ദേശിച്ചാണ് ലൈബ്രറിയിലേക്ക് പോയത് . ജനാലകൾ പൂട്ടി വീട്ടിലേക്കു പോകാൻ തിടുക്കപ്പെടുന്ന പുതിയ ലൈബ്രെറെറിയൻ ആയി വന്ന പെണ്‍കുട്ടി മനസ്സിൽ വന്ന ദേഷ്യം പുറത്തു കാണിക്കാതെ, "സാരമില്ല സാർ, സാറിന് വേണ്ട പുസ്തകം നോക്കിക്കോളൂ" എന്ന് പറഞ്ഞെങ്കിലും കൂടുതൽ ആ പെണ്‍കുട്ടിയെ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല... ആദ്യം കയ്യിൽ കിട്ടിയ ഒരു പുസ്തകമെടുത്തു ഞാൻ തിരിച്ചു, സാറാ തോമസ്സിന്‍റെ "ഗ്രഹണം".

അലസ്സമായ വായനയിൽ എവിടെയോ ഞാൻ അനന്തപത്മനാഭൻ എന്ന കഥാപാത്രവുമായി താതാത്മ്യപെടുകയായിരുന്നു. ജെന്നീ, അതിലെ മരിയ എന്ന കഥാപാത്രത്തിന് നിന്‍റെ മുഖമായിരുന്നു. അനന്തുവും മരിയയും തമ്മിലുള്ള വിശുദ്ധമായ സ്നേഹബന്ധം, വാക്കുകൾ കൊണ്ട് നിർവ്വചിക്കാനാവാത്ത അവരുടെ സ്നേഹം... ഈ ഒരു കാര്യത്തിൽ മാത്രമാണ് ഞാൻ എന്ന അനന്തു, മരിയയിൽ നിന്നെ കണ്ടത്... നമ്മുടേത്‌ പോലെ നിർവ്വചിക്കാനാവാത്ത ഒരു ബന്ധമായിരുന്നു അവരുടെതും.

ആദ്യകുറേക്കാലം പൂത്തുനിൽക്കുന്ന വാകമരങ്ങളും, മുത്തൂറ്റ് ഗ്രൂപ്പിന്‍റെ ബോർഡുകളും നിന്‍റെ ഓർമ്മയെ എന്നിലെത്തിച്ചിരുന്നു. ഞാൻ ഒരിക്കലും മറക്കില്ല എന്ന് കരുതിയിരുന്നിട്ടു പോലും, മറന്നു പോയ നിന്നെ ഈ പുസ്തകം വീണ്ടുമെന്‍റെ മുൻപിലെത്തിച്ചപ്പോൾ ശരിക്കും ഗ്രഹണം നടന്നത് എന്‍റെ തലച്ചോറിലായിരുന്നു... വായന നിറുത്തി പഴയ ഡയറി തപ്പിയെടുത്തപ്പോൾ എന്നോ നീ ആവശ്യപ്പെട്ടതനുസരിച്ചു, നിനക്കായി എഴുതിയ ആ വരികൾ അറം പറ്റി പോയ വാക്കുകളായി അതിൽ ചിതറിക്കിടക്കുന്നു ...

"ഇന്ന് നീയെവിടെയെന്നറിവതില്ല
എങ്ങോട്ട് പോയി എന്നറിവതില്ല
എങ്കിലും ഒന്ന് ഞാനറിയുന്നിതോമലേ
നീയില്ലയെങ്കിലീ ജന്മമില്ല" 

ഈ വരിയിലെവിടെയോ നമ്മുടെ ബന്ധം പ്രണയമെന്നു തെറ്റുധരിക്കപ്പെട്ടാലോ എന്ന് കരുതി നിനക്ക് തരാതെ വച്ച കവിത!!!

നീറുന്ന കണ്ണുകൾക്കുള്ളിൽ നിറഞ്ഞു വരുന്ന ഈ കണ്ണുനീർത്തുള്ളികൾ പരിശുദ്ധമായ നമ്മുടെ ബന്ധത്തിൽ സ്ഫുടം ചെയ്തെടുത്ത തീർഥമായിരിക്കും.

Friday, 19 April 2013

മീരാ നീയെവിടേ...


പ്രിയ തോഴി നീ അറിയുന്നുവോ

നിറയുന്നോരെന്‍ ഈ ഗദ്ഗദം

കാണാതെ നീ മറയുന്നുവോ

ഉതിരുന്നോരീ മിഴിനീര്‍കണം


അറിയില്ല എന്‍ പ്രിയേ അകലത്തിരുന്നു നാം

അറിയാതടുത്തതും അണയാന്‍ കൊതിച്ചതും

അനുരാഗമെന്നൊരു ശിഖരത്തില്‍ നിന്നു നാം

പ്രണയാര്‍ദ്രമായൊരു ഗീതം പൊഴിച്ചതും

വിരഹാര്‍ദ്ര സന്ധ്യയില്‍ വിറയാര്‍ന്ന കൈവിരല്‍

തുമ്പിനാല്‍ പിടയുമീ വീണതന്‍ നാദവും

പ്രിയതോഴി നീ അറിയുന്നുവോ....


ഒരുനാളും തമ്മില്‍ നാം കണ്ടില്ലയെങ്കിലും

മനസ്സിന്‍റെ കണ്ണില്‍ നീ മായാതിരിപ്പൂ

നീയെങ്ങു പോയിന്നു മറയുന്നുവോ

ഇനി നാമൊന്നായ് ചേരില്ലയോ

ഇനിയുമീ വേദന താങ്ങുവാനാവില്ല

തിരികെ വന്നോര്‍മ്മകളെടുത്തു കൊള്‍ക

എന്‍റെ കരളിന്‍റെ വ്യഥ നീ എടുത്തു കൊള്‍ക...

പ്രണയം


അത് തിരകളായിരുന്നു

മെല്ലെ പാദങ്ങളെ ചുംബിച്ച തിരകൾ 


പിന്നെടെപ്പോഴോ അഗാധതയിൽ നിന്നും 

അനന്തതയിലേക്കുയർന്ന്; എന്നിലാകെ പടർന്ന്


പുനർനിർമ്മിക്കാനാവാത്ത വിധം 

തകർത്ത്; പിൻവാങ്ങിയ തിരകൾ 

മീരാ...




നീ നിറതിങ്കളായിരുന്നു
നിന്നോർമ്മകൾ ആത്മാവിൽ
നിലാവ് പൊഴിച്ചിരുന്നു

നീയെന്നുള്ളിൽ ലോപിച്ച് വരുന്നതും
ഒരു അമാവാസി ദിനത്തിൽ
ഞാൻ സ്വതന്ത്രനാകുന്നതും
സ്വപ്നം കണ്ടു... എന്നാൽ ഇന്ന്

വീണ്ടും ഓർമ്മകൾ ഉദിക്കുന്നു
നീ പൗർണ്ണമിയാകുന്നു
എന്നെ വേട്ടയാടുന്നു.

നിശാഗന്ധിപ്പൂക്കൾക്ക് നിന്‍റെ ഗന്ധമാണ്
നിലാവിന് നിന്‍റെ പുഞ്ചിരിയാണ്
നക്ഷത്രങ്ങൾക്ക് നിന്‍റെ കണ്ണിന്‍റെ തിളക്കമാണ്
ഇന്ന് രാക്കിളികൾ പാടുന്നത് എന്‍റെ വേദനയാണ്
നിന്നെ ഞാൻ എങ്ങനെ മറക്കും

മറവിയെന്നാൽ മരണമാണ്
നിന്നിൽ ഞാൻ മരിച്ചു കഴിഞ്ഞു
എന്നിൽ നീ പുനരുദ്ധരിക്കുന്നു
ഓർമ്മകൾ അമർത്യമാകുന്നു
ജീവിതം വ്യർഥമാകുന്നു

ഇനിയുമൊരു ജന്മം നാം കണ്ടുമുട്ടാം
വൃന്ദാവനത്തിൽ നാമൊന്നു ചേരാം
യമുനാതീരത്ത് പാട്ടുപാടാം
നീ ദ്വാപര ഗോപിക രാധയാകൂ
എന്നോർമ്മയിൽ മീരയായ് പുനർജ്ജനിക്കൂ

കല്ലുകൾ


എന്‍റെ കൈകളേക്കാൾ 

കല്ലുകൾ എന്നും ഇഷ്ടപ്പെട്ടത് 


ഭൂമിയുടെ ഗുരുത്വാകർഷണമായിരുന്നു



അവരെ ഞാൻ കൈ വിട്ടത് 


അവരുടെ ഇഷ്ടങ്ങളിലേക്കായിരുന്നു

Wednesday, 13 February 2013

വീഞ്ഞ്





നിന്നേക്കുറിച്ചുള്ള ഓര്‍മ്മകള്‍

എനിക്കെന്നും വീഞ്ഞായിരുന്നു


എന്‍റെ സിരകളെയും ചിന്തകളെയും

ലഹരി പിടിപ്പിക്കുന്ന വീഞ്ഞ്


നീയന്നു യാത്ര പറഞ്ഞപ്പോള്‍ ഒരു

കല്‍ഭരണിയില്‍ ഞാനാ വീഞ്ഞ് അടച്ചു വച്ചു


ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു

അടച്ചുവക്കുമ്പോഴാണ് വീഞ്ഞിനു വീര്യം കൂടുന്നതെന്ന്...

Monday, 11 February 2013

ദൈവം





ഇന്നലെ ഞാനൊരു യാത്ര പോയ്‌
എന്‍ ദേവനെ തേടി സ്വര്‍ഗ്ഗത്തിലേക്ക്

യാത്രയില്‍ പാതയോരത്ത് ഞാന്‍ കണ്ടൂ
വിശന്നു കരയുന്നൊരു പൈതലും അമ്മയും

ഒട്ടിയവയറുമാ നീട്ടിയ കരങ്ങളും
ആകെ മറന്നു ഞാന്‍ യാത്ര തുടരവേ

ദു:ശ്ശകുനം പോല്‍ കണ്ടു ഞാന്‍ മറ്റൊരു
വൃദ്ധനാം യാചകന്‍ മുട്ടിലിഴയുന്നു

കാരുണ്യമെന്നേ അകന്നൊരെന്‍ കണ്‍കളാ
മാനുഷകീടത്തെ ആട്ടിയകറ്റി

വേദനതന്നീ  ലോകത്തു നിന്നും കരകേറുവാന്‍
കയറി ഞാന്‍ അമ്പലോം പള്ളിയും

പിന്നിട്ട വഴികളില്‍ കണ്ടു ഞാനൊരുപാട്
രോദനങ്ങള്‍, നിറമിഴികള്‍, ഗദ്ഗധങ്ങള്‍

പാടെ അവഗണിക്കാന്‍ പാടവം നേടിയ
ജീവിതം തുടര്‍ന്നു ഞാന്‍ മോക്ഷത്തെ പുല്‍കുവാന്‍

അവസാനം ഞാനെത്തി മാനുഷര്‍ തന്‍
മനക്കണ്ണില്‍ മെനഞ്ഞോരാ സ്വര്‍ഗ്ഗലോകത്തില്‍

മൂകമാം  സ്വര്‍ഗ്ഗകവാടം തുറന്നു ഞാന്‍
ആകെ നടന്നു എന്‍ ദൈവങ്ങളെ തേടി

ചാരത്തുവന്നൊരാ ഖിന്നയാം സ്ത്രീ
ചോദിച്ചു "മര്‍ത്യാ നീ എന്തിനായ് വന്നൂ"

'കാണുവാന്‍ ഞാനെന്നും പൂജിക്കും ദൈവത്തെ
പാരിന്‍റെ രക്ഷയാം ലോകൈകനാഥനെ'

"നീ തേടും ദൈവങ്ങള്‍ ഭൂമിയിലാണിന്ന്
നാകവും നരകവും ഭൂമിയിലാണ് പോല്‍"""""

'ഇല്ല ഞാന്‍ കണ്ടില്ല ഭൂമിയില്‍ ദൈവത്തെ
ഇല്ലൊരു നാകവും നരകവും ധരണിയില്‍'

"എങ്ങനെയറിയും നിന്‍ ദൈവത്തെ മര്‍ത്ത്യാ
കണ്ടുവോ ദൈവത്തിന്‍ രൂപം നീ ഭൂമിയില്‍"""

'അലിവാര്‍ന്ന കണ്‍കളും, മുള്‍കിരീടവും ചൂടി
കനിവോടെ നില്‍ക്കുന്നു ക്രിസ്തുവെന്നൊരു ദൈവം

കണ്‍കളില്‍ ശ്രിംഗാരഭാവം കലര്‍ത്തി മയില്‍‌പീലി ചൂടി
നില്‍പ്പൂ കള്ളകൃഷ്ണനാം ദൈവം'

തെറ്റി നിനക്ക് ഞാന്‍ കാണിച്ചു തന്നീടാം
വിശ്വസൃഷ്ടാവാം ദൈവത്തിന്‍ രൂപം

പൈതലാം ദൈവത്തെ ചേര്‍ത്ത് പിടിച്ചു
പുഞ്ചിരി തൂകുന്നൊരു ദേവമാതാവ്,

അലിവാര്‍ന്ന കണ്‍കളാല്‍ കനിവോടെ നോക്കുന്ന
ദൈവത്തിന്‍ രൂപം ഞാന്‍ കണ്ടതെവിടെയോ

ഓര്‍ക്കുന്നു ഞാനന്ന് ദൈവത്തെ കണ്ടത്
പാരിലലയുന്നവര്‍ ഒരു വറ്റുചോറിനായ്

കേള്‍ക്കുന്നു ഞാനിന്നെന്‍ ഗുരുവിന്‍റെ വാക്കുകള്‍
കാണപ്പെടുന്ന സഹോദരന്‍ ഞാന്‍; നീ
കാണാതെ പോയൊരു ദൈവവും ഞാന്‍!!!!!!

Saturday, 2 February 2013

സാന്ധ്യമേഘങ്ങള്‍



ഒരുമിച്ചു കൈകോര്‍ത്തു നാം പോയ വഴികളില്‍ 

ഏകനായ് ഞാനിന്നലയും നേരം  

മൂകമീ ജീവിതയാത്രയില്‍ ആത്മാവിന്‍ 

തേങ്ങലായ് നിന്നോര്‍മ്മ കൂടെയില്ലേ - ഒരു 

നോവിന്‍റെ നിഴലായ് കൂടെയില്ലേ???


ഗ്രീഷ്മവും വര്‍ഷവും വന്നുപോയെങ്കിലും 


വാസന്തമേ നീ വരാത്തതെന്തേ 

സ്വപ്നങ്ങള്‍ വാരി വിതറി നീ മറ്റൊരു 

വേനല്‍കിനാവായ്‌ മറഞ്ഞതെന്തേ???


ഏകാന്ത രാത്രിയില്‍ ദൂരത്തു നിന്നുമെന്‍ 

ആത്മദുഖം സഖീ കേള്‍ക്കാറില്ലേ

രാവിന്‍റെ യാമത്തില്‍ നോവിന്‍റെ തീരത്തു-

ന്നിന്നുമാഗാനം നീ കേള്‍ക്കാറില്ലേ

ഒരു രാക്കിളിപ്പാട്ടായ് നീ കേള്‍ക്കാറില്ലേ???



ചക്രവാളങ്ങള്‍ക്കുമപ്പുറത്തിന്നെന്‍റെ

ചിതയെരിയുന്നത് കാണുന്നില്ലേ 

സാന്ധ്യമേഘങ്ങള്‍ വന്നിന്നെന്‍റെ ഓര്‍മ്മയില്‍ 

തര്‍പ്പണം ചെയ്വത്  കാണുന്നില്ലേ???


ഇന്നെന്‍റെ  ഓര്‍മ്മയും ഗാനവും കാലമാം 


കേവഞ്ചിയേറി മാഞ്ഞുവല്ലേ

നിന്നോര്‍മ്മയില്‍ നിന്നും മറഞ്ഞുവല്ലേ???